Kerala
കൊച്ചി: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഒക്ടോബര്‍ ഒന്നു മുതല്‍ നടന് മമ്മൂട്ടി ഷൂട്ടിംഗിനെത്തും. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈദ്രാബാദ് ഷെഡ്യൂളിലാണ് അദ്ദേഹം എത്തുന്നത്. ഇക്കാര്യം പ്രൊഡ്യൂസര്‍ ആന്റോ ജോസഫാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു.
മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ഥനകളില്‍ കൂട്ടുവന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.'- ഇതാണ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി ആറുമാസത്തോളമായി സിനിമയില്‍ നിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ആ ചികിത്സയ്ക്കു ഫലം കണ്ടുവെന്ന സന്തോഷ വിവരവും ആന്റോ ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മഹേഷ് നാരായണന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് മമ്മൂട്ടി അവധിയെടുത്ത് ചികിത്സയ്ക്കു പോയത്. പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയതിനു പിന്നാലെയാണ് അദ്ദേഹം ബുധനാഴ്ച മുതല്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുന്നതും. മമ്മൂട്ടിയുടെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്.
Movies
സിനിമാ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടൻ ജോജു ജോർജടക്കം നാലുപേർക്ക് പരിക്ക്. മൂന്നാര്‍ മറയൂരിന് സമീപം തലയാറിൽ വെച്ച് ശനിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ നടൻ ദീപക് പറമ്പോലിനും പരിക്കേറ്റു.
ഷാജി കൈലാസിന്റെ പുതിയ സിനിമയായ വരവിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൊക്കേഷനിൽ നിന്ന് തിരികെ വരുമ്പോൾ തലയാറിന് സമീപം ജീപ്പ് മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.